മഴ* മന്ത്രങ്ങള്‍ .....!!! ഇത് എന്‍റെ മാത്രം പ്രയത്നമല്ല.......!!! ഒരുപാട് നല്ല കൂട്ടുകാരുടെ നിസ്വാര്‍ത്ഥമായ സ്നേഹമുണ്ട് ഇതില്‍ .....!! ഇവിടെ കാണുന്ന മഴമന്ത്രങ്ങളിലെ വരികളിലൂടെ മാത്രമേ നിങ്ങള്‍ക്കെന്നെ കാണാന്‍ കഴിയൂ.......!!!അതിനുമപ്പുറം.....!! ഈ ബ്ലോഗ് എനിക്ക് വേണ്ടി ഡിസൈന്‍ ചെയ്തു തന്ന ജുനു എന്ന ജുനൈദ്...!! എന്‍റെ രചനകള്‍ ചിത്രങ്ങളിലേക്ക് പകര്‍ത്തി.. ആ വരികള്‍ക്ക് മിഴിവേകി തന്ന എന്‍റെ പ്രിയതുള്ളികളായ നാഷ്, ജുനു, സ്നേഹ (ഷേയ), റൈമു, സുഷിന്‍, നാസ്........!!! ഒരു മടിയനായ എന്നെ എഴുതാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുകയും,സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുകയും ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന .. സന്നു (ദീദി), സ്നേഹ, മിനി, നാഷ്, ജുനു, ഹരിക്കുട്ടന്‍ & ചന്ത്വേട്ടന്‍ ...!!! ചിത്രങ്ങള്‍ അയച്ചു തന്നു സ്നേഹം പങ്കുവെച്ച എന്‍റെ പ്രിയ കൂട്ടുകാരന്‍ ഷാജഹാന്‍ നന്മണ്ടന്‍ ....!! എല്ലാവരോടും ഞാന്‍ നന്ദി പറയുന്നില്ല... കാരണം... നന്ദി പറഞ്ഞാല്‍ അതോടു കൂടി ആ പ്രയത്നങ്ങളുടെ ഫലം തീര്‍ന്നു പോയേക്കാം....!! അതുകൊണ്ട്.. ഒരിക്കലും മായാതെ..എന്നുമെന്നും മനസ്സിനുള്ളില്‍ ഈ കടപ്പാട് ഞാന്‍ സൂക്ഷിച്ച് വെക്കുന്നു........!!

Monday 20 August 2012

ചിറകൊടിഞ്ഞ പക്ഷി..........!!! (ചെറുകഥ)



പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ക്ക് കൂട്ടായ് ഒഴുകിയെത്തുന്ന ഇളംതെന്നല്‍ സ്നേഹയുടെ മുഖത്ത് ഇക്കിളിയിട്ടു കൊണ്ടിരുന്നു. എന്നിട്ടും കാറിന്‍റെ ഗ്ലാസ് അടച്ചു വെക്കാന്‍ അവള്‍ക്കു തോന്നിയില്ല. വയനാട്ടില്‍ നിന്നും ചുരമിറങ്ങിയുള്ള യാത്ര എന്നും അവള്‍ക്കു ഹരമായിരുന്നു.പുറകിലേക്കോടിയൊളിക്കുന്ന വൃക്ഷങ്ങളും, പച്ച വിരിച്ച മൈതാനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തേയിലത്തോട്ടങ്ങളും, താഴോട്ടു നോക്കുമ്പോള്‍ കണ്മുന്നില്‍ തെളിഞ്ഞു കാണാനാവാത്ത അഗാധതയും എന്നും അവളെ ഹരം പിടിപ്പിച്ചിട്ടേയുള്ളൂ.എത്ര തവണയിങ്ങിനെ ചുരമിറങ്ങിയെന്ന് സ്നേഹക്കു അറിയില്ല. മനസ്സു വല്ലാതെ വേദനിക്കുമ്പോള്‍ , അല്ലെങ്കില്‍ സ്വന്തം നഷ്ടങ്ങളെ കുറിച്ച് സങ്കടപ്പെടുമ്പോള്‍ അവള്‍ക്കു തോന്നും മറ്റുള്ളവരെ പോലെ തനിക്കും ലോകം ചുറ്റണമെന്ന്.എണ്ണിയാലൊടുങ്ങാത്ത മോഹങ്ങളുടെ അക്കങ്ങള്‍ എന്നും വര്‍ദ്ധിച്ചിട്ടേയുള്ളൂ. ഏഴുവയസ്സു മുതല്‍ കൂട്ടി വെച്ച മോഹങ്ങളില്‍ പലതും സഫലമാവാതെ മണ്ണടിഞ്ഞിട്ടും പിന്നെയും പിന്നെയും പുതിയ മോഹങ്ങളെ അവള്‍ കൂട്ടിവെച്ചു കൊണ്ടേയിരുന്നു.
“ചേച്ചീ, ഇന്നു നമ്മളെങ്ങോട്ടേക്കാ യാത്ര? “ ഉണ്ണിക്കുട്ടന്‍റെ വാക്കുകള്‍ അവളെ ചിന്തകളില്‍ നിന്നുണര്‍ത്തി
ഉണ്ണിക്കുട്ടന്‍ .  മൂന്നു വര്‍ഷമായി എപ്പോഴും അവളുടെ കൂടെ ഊരു ചുറ്റാന്‍ നടക്കുന്ന കുഞ്ഞനിയന്‍ . അയലത്തെ ഉഷ ചേച്ചിയുടെയും വാസുവേട്ടന്‍റെയും മകനാണെങ്കിലും, സ്വന്തം അനിയനാണവള്‍ക്ക്. ഉണ്ണിക്കുട്ടനും അങ്ങിനെ തന്നെയാണ്. എല്ലാവരും പറയാറുണ്ട് ഉണ്ണിക്കുട്ടനു സ്നേഹയുണ്ടേല്‍ പിന്നെ അമ്മയും അച്ഛനും വേണ്ടാ എന്ന്. പതിനെട്ട് വയസ്സു കഴിഞ്ഞപ്പോള്‍ സ്നേഹയാണ് അവനെ നിര്‍ബന്ധിച്ച് ഡ്രൈവിംഗ് പഠിക്കാന്‍ അയച്ചത് . അതിനു വേണ്ട പൈസയും സഹായങ്ങളും എല്ലാം കൊടുത്തതും അവള്‍ തന്നെയാണ്.അതു വരെ വാസു ചേട്ടനായിരുന്നു അവളുടെ യാത്രകള്‍ക്ക് കൂട്ടായ് വന്നിരുന്നത്.
“ഇന്നു നമുക്ക് തിരക്കൊഴിഞ്ഞ ഏതെങ്കിലും കടല്‍ തീരത്തേക്ക് പോയാലോ ഉണ്ണീ? “ ചോദ്യഭാവത്തില്‍ കാറിന്‍റെ റിയര്‍വ്യൂ മിററിലൂടേ അവന്‍റെ മുഖത്തേക്ക് നോക്കി അവള്‍ മറുപടിക്കായ് കാത്തിരുന്നു.
സ്നേഹ പറയുന്നതിനു മറുവാക്കില്ലാത്ത ഉണ്ണിക്ക് വേറെ ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.
“എങ്കില്‍ നമുക്ക് സ്നേഹതീരത്തേക്ക് പോകാം ചേച്ചി. തൃപ്രയാര്‍ അമ്പലത്തിനടുത്തെന്നാ കേട്ടിട്ടുള്ളത്. തിരക്കല്പം കൂടുമെങ്കിലും സായാഹ്നങ്ങളില്‍ അസ്തമയ സൂര്യനും കടലും ഒന്നു ചേരുന്ന സമയത്ത് അവിടെയിരുന്നാല്‍ എത്ര പരുക്കനായ മനുഷ്യന്റ്റെ മനസ്സിലും കവിത ജനിക്കുമെന്നാ എന്റ്റെ  കൂട്ടുകാരന്‍ പറഞ്ഞിട്ടുള്ളത്. അപ്പോ പിന്നെ എന്‍റെ ചേച്ചിയുടേ കാര്യം പറയണോ ? ” അവന്‍ കണ്ണാടിയിലൂടെ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
ശരിയാണ്. ഓരോ യാത്രയും സ്നേഹക്ക് ഓരോ കവിതകളാണ്. പ്രകൃതിയും,ഋതുക്കളും, മനുഷ്യനും, മണ്ണും ,മലയും, മഞ്ഞും, മഴയും, പുഴയും,എന്നു വേണ്ട സൂര്യനു താഴെയുള്ള ഏതൊരു കാര്യവും സ്നേഹയുടെ വിരല്‍തുമ്പിലൂടേ കവിതയായ് പുസ്തകത്താളുകളില്‍ നിറഞ്ഞവയാണ്.
“ഒത്തിരി ദൂരമില്ലേ ഉണ്ണീ അവിടേക്ക്.? അപ്പോ നാളെയോ മറ്റെന്നാളോ നമുക്കിനി തിരിച്ചു വരാനൊക്കൂ അല്ലേ. ? “
“അതിനെന്താ ചേച്ചി. ലക്ഷ്മി ചിറ്റയുടെ വീട് ഗുരുവായൂരമ്പലത്തിനടുത്തല്ലേ ? മുമ്പ് നമ്മള്‍ അമ്പലത്തിലേക്ക് പോയപ്പോള്‍ ഒരു ദിവസം അവിടെ താമസിച്ചതുമാണല്ലോ. അവിടെ നിന്നും വെറും ഇരുപത്-ഇരുപത്തിമൂന്ന് കിലോമീറ്ററേയുള്ളൂ ഈ പറയുന്ന സ്ഥലത്തേക്ക്.”
ഉണ്ണി വാ താരോതെ പറയുന്നത് അവള്‍ സാകൂതം കേട്ടു കൊണ്ടിരുന്നു.
“എന്നാല്‍ നമുക്ക് ഇപ്പോള്‍ ചിറ്റയുടെ വീട്ടിലേക്കും, അവിടെ ചെന്ന് ഒന്നു ഫ്രെഷായിട്ട് നേരെ സ്നേഹതീരത്തേക്കും പോകാം” അതു പറഞ്ഞിട്ട് സ്നേഹ ഒന്നു കൂടി വിന്‍ഡോ സൈഡിലേക്ക് നീങ്ങി പുറത്തെ കാഴ്ചകളിലേക്ക് മിഴി നട്ടിരുന്നു.മലനാട്ടില്‍ നിന്നും സൈകതഭൂവിലേക്ക് ഒരു യാത്ര. ഹരിതവനങ്ങള്‍ നിറഞ്ഞ കാടുകള്‍ക്കുള്ളില്‍ നിന്നും പഞ്ചാരമണല്‍ നിറഞ്ഞ കടല്‍തീരത്തിലൂടെ കാല്‍നനച്ചു, തിരകളെ കളിയാക്കി ഒരുപാട് ദൂരം ഓടിക്കളിക്കുവാന്‍ ഒത്തിരി തവണ അവളാഗ്രഹിച്ചിരുന്നതാണ്.ഓര്‍ത്തപ്പോള്‍ എന്തിനെന്നറിയാതെ കണ്ണിലെ കാഴ്ച മറച്ചുകൊണ്ട് രണ്ടു നീര്‍ത്തുള്ളികള്‍ അവളുടെ കവിളിലൂടെ ഉതിര്‍ന്നു വീണു. ഹെയര്‍പിന്‍ വളവുകള്‍ ഓരോന്നായ് പുറകിലേക്ക് മാഞ്ഞു പോകുമ്പോള്‍ സ്നേഹയുടെ ഓര്‍മ്മകള്‍ ഒരുപാട് പുറകിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ ഹെയര്‍പിന്‍ വളവുകളുടെ സൌന്ദര്യം ആസ്വദിച്ചു ചുരം കയറി മുകളിലേക്ക് പോകുമ്പോള്‍ ബ്രേക്ക് നഷ്ടപ്പെട്ട് കുതിച്ചു പാഞ്ഞു വന്ന ഒരു ലോറിയുടെ ചിത്രം മനസ്സിലേക്കോടി വന്നു.
“ഏട്ടാ...” പെട്ടെന്നു അവളറിയാതെ അവളുടെ ഉള്ളില്‍ നിന്നും ഒരു നിലവിളി പുറത്തേക്കു വന്നു. പൊടുന്നനെ ഉണ്ണിയുടെ കാല്‍ ബ്രേക്കിലമര്‍ന്നു.വല്ലാത്തൊരു കുലുക്കത്തോടെ നിന്ന കാര്‍ സൈഡില്‍ പാര്‍ക്ക് ചെയ്തു പെട്ടെന്നു പുറത്തിറങ്ങി. പുറകിലെ ഡോര്‍ തുറന്നു ഉണ്ണി സ്നേഹയെ രണ്ടു കൈകൊണ്ടും പിടിച്ചു കുലുക്കികൊണ്ടു ചോദിച്ചു.
“എന്താ..എന്തു പറ്റി ചേച്ചി”
“ഒന്നുമില്ല...ഒന്നുമില്ല ഉണ്ണീ. പെട്ടെന്നു എന്തോ ചിന്തിച്ചു. വണ്ടിയെടുക്ക് നമുക്ക് വേഗം പോകാം “ വിയര്‍പ്പുമണികളും കണ്ണീര്‍ത്തുള്ളികളും കവിളിലൂടെ ഒലിച്ചിറങ്ങുന്നത് തൂവാല കൊണ്ട് തുടച്ച് സ്നേഹ ഉണ്ണിയോട് പറഞ്ഞു.
ഉണ്ണിക്കറിയാം, ആ മനസ്സിലെന്താണെന്ന്. അതുകൊണ്ടു തന്നെ കൂടുതലൊന്നും ചോദിക്കാന്‍ അവന്‍ ആഗ്രഹിച്ചില്ല. എത്രയോ രാത്രികളില്‍ ചേച്ചിയെ കുറിച്ചാലോചിച്ച് കിടന്നു തലയിണ നനച്ചിരിക്കുന്നു. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കാണുന്നതാണ് ആ മുഖം. അനുഭവിക്കുന്നതാണ് ആ സ്നേഹം. തോട്ടത്തില്‍ പണിയെടുക്കാന്‍ വരുന്ന ആദിവാസി സ്ത്രീകളെ പോലും പേരിനോടൊപ്പം അമ്മ എന്നു കൂട്ടി ചേര്‍ത്തു മാത്രമേ സ്നേഹ വിളിക്കാറുള്ളൂ.ഇത്രയും നല്ലൊരു മനസ്സുള്ള തന്‍റെ ചേച്ചിക്ക് ദുരന്തങ്ങള്‍ മാത്രമേ എന്നും ഈശ്വരന്‍ നല്‍കിയിട്ടുള്ളൂ എന്നാലോചിച്ചപ്പോള്‍ ഈശ്വരനോട് പോലും അവനു ദേഷ്യം തോന്നി.
കോഴിക്കോടെത്തി, ഗുരുവായൂര്‍ റോഡിലേക്ക് തിരിഞ്ഞു കുറച്ചു കഴിഞ്ഞപ്പോഴേക്കും, മുമ്പില്‍ ഗതാഗതക്കുരുക്ക്. ഇന്നെന്താണാവോ പ്രശ്നം എന്നു മനസ്സില്‍ പിറുപിറുത്തുകൊണ്ട് ഉണ്ണി കാര്‍ സ്റ്റോപ്പ് ചെയ്തു.
“ചേട്ടാ , എന്താ അവിടെ കുഴപ്പം “ റോഡ് സൈഡിലൂടെ പോകുന്ന ഒരു വൃദ്ധനോട് ഉണ്ണി ഉറക്കെ വിളിച്ചു ചോദിച്ചു.
“ഒരു ആക്സിഡന്‍റാ മോനേ. ഓട്ടോറിക്ഷയും ബസും.  അച്ഛനും അമ്മയും മോളും,  മൂന്നും തീര്‍ന്നൂന്നാ പറയുന്നത്. എല്ലാറ്റിനെം പെറുക്കി കൂട്ടി ആശൂത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.” പിന്നെയുമെന്തൊക്കെയോ ആത്മഗതം ചെയ്ത് വൃദ്ധന്‍ നടന്നകന്നു.
ഉണ്ണി മെല്ലെ തിരിഞ്ഞു നോക്കി. പിന്‍സീറ്റില്‍ തലവെച്ചു കണ്ണു തുറന്നു കിടക്കുന്ന സ്നേഹയോട് അവന്‍ ചോദിച്ചു.
“ചേച്ചീ...എന്തേലും കഴിക്കാം നമുക്ക്. ഇതിനി കുറച്ചു നേരം പിടിക്കും ശരിയാവാന്‍ .? “
“ഉണ്ണി പോയി എന്തേലും കഴിച്ചു വാ. ചേച്ചിക്ക് വിശപ്പില്ല “ സ്നേഹ തലയനക്കാതെ പറഞ്ഞു
ഉണ്ണിക്കും വിശപ്പുണ്ടായിരുന്നില്ല. എന്നാലും ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് തെല്ലൊരു മാറ്റം കിട്ടിയെങ്കിലോ എന്ന ചിന്ത മനസ്സില്‍ വന്നതു കൊണ്ടായിരുന്നു ഉണ്ണി അങ്ങിനെ ചോദിച്ചത്.
“എനിക്കും വിശപ്പില്ല ചേച്ചി.നമുക്ക് കുറെ കൂടി പോയിട്ട് കഴിക്കാം.” അതും പറഞ്ഞ് ഉണ്ണി സ്റ്റീരിയോ ഓണ്‍ ചെയ്തു.അല്പനേരം കഴിഞ്ഞപ്പോള്‍ മുന്നിലെ വാഹനങ്ങള്‍ക്ക് അനക്കം വെച്ചു തുടങ്ങി. മനസ്സില്‍ ദൈവങ്ങള്‍ക്കു നന്ദി പറഞ്ഞുകൊണ്ട് ഉണ്ണി കാര്‍ മുന്നോട്ടെടുത്തു.
സ്നേഹയുടെ മനസ്സ് അപ്പോഴും അവിടെ നിന്നു വരാന്‍ മടിച്ചു നിന്നു.ബാല്യത്തില്‍ തന്നെ തനിച്ചാക്കി കണ്ണെത്താ ദൂരത്തേക്ക് പറന്നു പോയ ആത്മാക്കളിലൂടെ യാത്ര ചെയ്യുകയായിരുന്നു സ്നേഹ. സ്നേഹം എന്തെന്ന് അറിയാന്‍ തുടങ്ങുന്നതിനു മുന്നേ വിധി തട്ടിയെടുത്ത മൂന്ന് ആത്മാക്കള്‍ വര്‍ഷങ്ങളായ്... അരൂപികളായ് സ്നേഹയുടെ കൂടെ യാത്ര ചെയ്യുന്നു. സങ്കടങ്ങള്‍ കൂട്ടിനെത്തുന്ന രാത്രികളില്‍ തനിയെ കിടന്നു കണ്ണു നിറക്കുമ്പോള്‍ ആശ്വാസവാക്കുമായെത്തുന്ന, അമ്മയും അച്ഛനും പുന്നാര ഏട്ടനും.വര്‍ഷങ്ങളെത്ര കഴിഞ്ഞിട്ടും കാതില്‍ പതിഞ്ഞു കേള്‍ക്കുന്ന അവരുടെ ആശ്വാസവാക്കുകളും, അക്ഷരങ്ങളും, പിന്നെ എണ്ണിയാലൊടുങ്ങാത്ത യാത്രയോടുള്ള അഭിനിവേശവുമാണ് സ്നേഹയെ മരണമെന്ന കോമാളിയില്‍ നിന്നും അകന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.സ്നേഹയുടെ മനസ്സിലും ഒന്നേയുള്ളൂ...ഒരുപാട് യാത്ര ചെയ്യുമ്പോള്‍ എന്നെങ്കിലുമൊരിക്കല്‍ , എപ്പോഴെങ്കിലുമൊരിക്കല്‍ , തന്‍റെ എല്ലാമെല്ലാമായ മൂന്ന് ജീവനെ തട്ടിയെടുത്ത വിധിയുടെ കറുത്ത കൈകളുടെ കനിവ് ഒരു ലോറിയുടെയോ, ബസിന്‍റെയോ രൂപത്തില്‍ വന്നു തന്നെ കൂട്ടി കൊണ്ടു പോകുന്ന ദിവസം. സ്വയം മരിക്കാന്‍ പേടിയുണ്ടായിട്ടല്ല. എന്തുകൊണ്ടോ കഴിയുന്നില്ല.
പെട്ടെന്ന് മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തു. മറുപുറത്തു ഉഷേച്ചിയാണ്.
“എവിടെയെത്തി മോളെ ഇപ്പോള്‍..? “ അറ്റന്‍ഡ് ചെയ്തു ഹെലോ എന്നു പറയുന്നതിനു മുന്നേ ഉഷേച്ചിയുടെ സ്വരം കാതുകളിലേക്കെത്തി
“എത്താറായി ഉഷാമ്മേ. ഇടപ്പാള്‍ കഴിഞ്ഞൂന്നാ തോന്നുന്നെ.“ പറഞ്ഞതും സ്നേഹ ഫോണിലേക്ക് നോക്കി. സമയം 3 കഴിഞ്ഞിരിക്കുന്നു
“വഴിയില്‍ ട്രാഫിക്ക് ബ്ലോക്കില്‍ പെട്ടു ഉഷാമ്മേ, ഞങ്ങള്‍ സ്നേഹതീരത്തേക്ക് പോവാണ്. അതിനു ശേഷം ലക്ഷ്മി ചിറ്റയുടെ വീട്ടിലേക്ക് പോവും.അല്ലെങ്കില്‍ അസ്തമയം കാണാനൊക്കില്ല. അവിടെയെത്തിയിട്ടു വിളിക്കാം ഞാന്‍ . “
നിമിഷ നേരം കൊണ്ടു അത്രയും പറഞ്ഞു സ്നേഹ ഫോണ്‍ കട്ടു ചെയ്തു. കൂടുതല്‍ സംസാരിക്കാന്‍ നിന്നാല്‍ ഊണു കഴിക്കാത്ത കാര്യം കൂടി പറയേണ്ടി വരും. അങ്ങിനെ പറഞ്ഞാല്‍ ഉണ്ണിക്കായിരിക്കും വഴക്ക് മുഴുവന്‍ . നീ ശ്രദ്ധിക്കാഞ്ഞിട്ടാ..പറയാഞ്ഞിട്ടാ എന്നൊക്കെ പറഞ്ഞു അവനു സ്വൈര്യം കൊടുക്കില്ല.
“ഉണ്ണീ, സമയം വൈകി, നമുക്ക് നേരെ സ്നേഹതീരത്തേക്കു പോവാം. ഇനി ലക്ഷ്മിചിറ്റയുടെ വീട്ടില്‍ കയറിയാല്‍ അസ്തമയം കാണാനൊക്കില്ല. അടുത്തു കാണുന്ന കോഫീ ഷോപ്പിനു മുന്നില്‍ നിര്‍ത്തി എന്തേലും കഴിച്ചിട്ടു മതി ഇനി ഡ്രൈവിംഗ്” സ്നേഹ കയ്യില്‍ കരുതിയിരുന്ന വെള്ളം കുടിക്കുന്നതിനിടയില്‍ ഉണ്ണിയോടു പറഞ്ഞു.
പോകുന്ന വഴിക്ക് ഐസ്ക്രീം പാര്‍ലറില്‍ നിന്ന് ജ്യൂസും കട്‍ലറ്റും പാര്‍സല്‍ വാങ്ങികൊണ്ടു വന്നു ഉണ്ണി സ്നേഹക്കു കൊടുത്തു.എന്നിട്ട് നേരെ ഡ്രൈവിംഗ് സീറ്റിലേക്ക് പോയി.
“ഉണ്ണീ, നമുക്കിതു കഴിച്ചിട്ട് പോയാല്‍ മതി. “ പൊതിയഴിച്ച് രണ്ട് കട്‍ലറ്റ് ടിഷ്യൂ പേപ്പറില്‍ വെച്ച് ഉണ്ണിക്ക് നീട്ടികൊണ്ട് സ്നേഹ പറഞ്ഞു.
“നല്ല വിശപ്പുണ്ടല്ലേ ഉണ്ണീ നിനക്ക്..? “ സ്നേഹ ചോദിച്ചപ്പോള്‍ ഒരു കള്ളച്ചിരിയോടെ അവന്‍ നിഷേധഭാവത്തില്‍ തല വെട്ടിച്ചു.
പിന്നെയും യാത്ര. കുന്നംകുളം എത്താറായപ്പോള്‍ സ്നേഹ വീണ്ടും മൊബൈല്‍ ഫോണിലേക്ക് നോക്കി. സമയം നാല്, നാല്പത്തഞ്ച് . ഇനി എങ്ങിനെ ഓടിയാലും കുറഞ്ഞത് മുക്കാല്‍ മണിക്കൂറെങ്കിലുമാവും അവിടെയെത്താന്‍ .
‘സാരമില്ല. അഞ്ചരക്കെത്തിയാലും സമാധാനമായി അസ്തമയം കണ്ടു തിരിച്ചു വരാം.‘ സ്നേഹ സ്വയം പറഞ്ഞു.
അതിനിടയില്‍ ലക്ഷ്മി ചിറ്റക്ക് വിളിച്ച് രാത്രി എട്ടരയോടു കൂടി അവിടേക്ക് വരുന്നുണ്ടെന്ന് പറഞ്ഞു. വിശേഷങ്ങള്‍ ചോദിക്കാന്‍ നിന്നപ്പോള്‍ വന്നിട്ട് എല്ലാം വള്ളിപുള്ളി വിടാതെ പറഞ്ഞു തരാമെന്ന് പറഞ്ഞു സ്നേഹ ഫോണ്‍ വെച്ചു.
“ഉണ്ണീ , ഇനി കുറച്ചു പതിയെ പോവൂ..“ ചേറ്റുവ ടോള്‍ കഴിഞ്ഞപ്പോള്‍ സ്നേഹ ഉണ്ണിയോട് പറഞ്ഞു,
ശാന്തമായൊഴുകുന്ന, കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന പുഴയുടേയും..പുഴക്ക് ഇരുകരയിലുമായി നിറഞ്ഞു നില്‍ക്കുന്ന കേരവൃക്ഷങ്ങളുടെയും , ഭംഗിയാസ്വദിക്കാനെന്ന വണ്ണം ഉണ്ണി വളരെ സാവധാനത്തിലായിരുന്നു കാര്‍ ഡ്രൈവ് ചെയ്തിരുന്നത്.പാലം കടന്നു കുറച്ചു കഴിഞ്ഞപ്പോള്‍ വേഗത്തിലായി യാത്ര. അഞ്ചുമണിയായപ്പോഴേക്കും വാടാനപ്പള്ളിയിലെത്തി.
“ചേച്ചി, ഇത്തിരി കൂടി കഴിഞ്ഞാല്‍ നമുക്ക് ആരോടെങ്കിലും സ്നേഹതീരത്തിലേക്കുള്ള വഴി ചോദിക്കാം ” സ്നേഹയോട് ഡ്രൈവ് ചെയ്യുന്നതിനിടയില്‍ പറഞ്ഞപ്പോള്‍ അവളൊന്നു മൂളി.
അവിടെ നിന്നും കുറച്ചു നീങ്ങി ഒരു വളവു കഴിഞ്ഞപ്പോഴേക്കും ചെറിയൊരു ജംഗ്ഷനെത്തിയപ്പോള്‍  ഉണ്ണി വേഗത കുറച്ചു. ബസ്സ് സ്റ്റോപ്പിനടുത്തുള്ള ടാക്സി സ്റ്റാന്‍റിലെ കാറിനടുത്ത് നിര്‍ത്തി ചോദിച്ചു.
“ചേട്ടാ.. ഈ സ്നേഹതീരത്തേക്ക് ഇനി എത്ര ദൂരമുണ്ട്?“
“മൂന്നര കിലോമീറ്ററില്‍ കൂടുതലുണ്ട്. ഇവിടെ നിന്ന് പടിഞ്ഞാറോട്ട് പോയി തമ്പാംകടവിലൂടെ പോകാം. അതല്ലെങ്കില്‍ നേരെ തളിക്കുളത്തേക്ക് പോയാല്‍ നിങ്ങള്‍ക്ക് എളുപ്പമായിരിക്കും.  അവിടെ നിന്നു പടിഞ്ഞാറോട്ട് പോകുമ്പോള്‍ ഇടക്കിടെ ദൂരവും റൂട്ടുമെല്ലാം കാണിച്ചുള്ള സൈന്‍ ബോര്‍ഡുകളുണ്ടാവും, കൂടാതെ നല്ല റോഡുമാണ്“
കാര്‍ ഡ്രൈവര്‍ക്ക് നന്ദിയും പറഞ്ഞു ഉണ്ണി കാര്‍ മുന്നോട്ടെടുത്തു.
ചെങ്കല്‍ നിറമണിഞ്ഞ ഹൈസ്ക്കൂള്‍ ഗ്രൌണ്ട് കഴിയാന്‍ നേരം, ഗുല്‍മോഹര്‍ പൂക്കള്‍ മുകളിലും താഴെയുമായ് ചുവപ്പുവിരിയിട്ട പാതയോരവും, സ്കൂളുമെല്ലാം സ്നേഹയുടെ മനസ്സില്‍ വല്ലാത്തൊരു സുഖം നിറച്ചു.
“എത്ര നല്ല സ്ഥലങ്ങള്‍, അല്ലേ ഉണ്ണീ., കണ്ണിനും മനസ്സിനും വിരുന്നു നല്‍കുന്ന ഈ സ്ഥലത്തുകൂടി എത്ര യാത്ര ചെയ്താലും മതിവരില്ല.“
“ആഹാ..ചേച്ചിക്ക് ഞാന്‍ പേനയും പേപ്പറും വാങ്ങി തരട്ടെ. ഇപ്പോ തന്നെ എഴുതി തുടങ്ങിക്കോ “
അവന്‍ അല്പം തമാശയോടെയാണ് പറഞ്ഞതെങ്കിലും, സ്നേഹയുടെ ഉള്ളിലും ആ ഒരു മോഹമുണ്ടായിരുന്നു.
“ ദാ ചേച്ചി സ്നേഹതീരം സൈന്‍ ബോഡ്. “ പറഞ്ഞതും ഉണ്ണി കാര്‍ ബീച്ച് റോഡിലേക്ക് തിരിച്ചു.
മുഖമെല്ലാം തുടച്ചു, ഡ്രെസ്സെല്ലാം നേരെയാക്കി സ്നേഹയും കൌതുകത്തോടെ തലയുയര്‍ത്തി.ഒരുപാട് വളവുകളും തിരിവുകളുമുള്ള റോഡിലൂടെ കാറിനു വിചാരിച്ച വേഗത കിട്ടാത്തതു കാരണം ഉണ്ണി ഇടക്കിടെ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
“സ്നേഹതീരം“എന്ന വലിയ സൈന്‍ ബോഡ് കുറച്ചകലെ കണ്ടപ്പോള്‍ ഉണ്ണി നെടുവീര്‍പ്പോടെ പറഞ്ഞു.
“ചേച്ചി, സ്ഥലമെത്തി”
കാര്‍ നിര്‍ത്തിയപ്പോഴേക്കും, റോഡിനടുത്തുള്ള വീട്ടില്‍ ഒരു വലിയ ആള്‍ക്കൂട്ടം. പലരുടെയും ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.പക്ഷേ ഒന്നും വ്യക്തമായിട്ടു കേള്‍ക്കുന്നില്ല.
“ഉണ്ണീ .. ഒന്നു പോയി നോക്കിയേ..എന്താണെന്ന്.” മനസ്സിലിരുന്നു ആരോ പറഞ്ഞു ചെയ്യിക്കുന്നതു പോലെയാണ് സ്നേഹക്കു തോന്നിയത്.
മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് ഇതുവരെ എത്തി നോക്കിയിട്ടില്ല..പക്ഷേ..ഇപ്പോള്‍ ....
“ ചേച്ചി...അതു വല്ലാത്തൊരു പ്രശ്നമാ, ഒരു കുഞ്ഞിനെ ചൊല്ലിയാ സംസാരം. “
എവിടെ നിന്നോ വന്നു, മൂന്നുനാലു മാസങ്ങളായ് വാടകക്ക് വീടെടുത്ത് താമസിച്ചിരുന്ന അച്ഛനും അമ്മയും നാലുവയസ്സുകാരനായ ഒരു കുഞ്ഞും. കടക്കെണി മൂലം അച്ഛനും അമ്മയും ഇന്നു രാവിലെ വിഷം കഴിച്ചു മരിച്ചു. മരിക്കുന്നതിനു മുമ്പേ ഒരു കുറിപ്പ് കുഞ്ഞിന്‍റെ പോക്കറ്റില്‍ വെച്ചു കൊടുത്തിരുന്നു.അതില്‍ ഇങ്ങിനെ എഴുതിയിരുന്നു.
‘ഒരിക്കലും തീര്‍ക്കാന്‍ പറ്റാത്തത്രയും കടം കൊണ്ടു ശ്വസിക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണ് ഞങ്ങള്‍ . ഇനി കണ്മുന്നില്‍ ഒരു വഴിയേയുള്ളൂ..മരണം. ഇത്രയും കാലം ഞങ്ങള്‍ ജീവിച്ചു, ജീവിതമെന്തെന്നറിഞ്ഞു. സന്തോഷത്തേക്കാള്‍ ദുഃഖങ്ങളും വേദനയും മാത്രമാണ് കൂടെയുണ്ടായിരുന്നത്. ബന്ധമെന്നോ സ്വന്തമെന്നോ പറയാന്‍ ആരുമില്ല ഞങ്ങള്‍ക്ക്. ജനിച്ചിട്ടിതുവരെ ജീവിതമെന്തെന്നറിയാത്ത ഞങ്ങളുടെ പൊന്നുമോനെ ഇല്ലാതാക്കാന്‍ മനസ്സു വരുന്നില്ല. കരുണയും സ്നേഹവുള്ള ആരെങ്കിലും ഞങ്ങളുടെ മോനെ ഏറ്റെടുക്കുമെന്ന് കൊതിച്ച് ഞങ്ങള്‍ പോകുന്നു.“
പോലീസു വന്നു നിയമ നടപടികളൊക്കെ പൂര്‍ത്തിയാക്കി പിന്നെ വരാമെന്നു പറഞ്ഞു പോയി. നാട്ടുകാരുടെ സഹകരണത്തോടെ ശവം മറവു ചെയ്തു.എല്ലാം കഴിഞ്ഞപ്പോള്‍ കുട്ടിയുടെ കാര്യത്തില്‍ സംസാരം നടക്കുന്നു.ആരെ ഏല്‍പ്പിക്കണം, ആരു സം‍രക്ഷിക്കും. എന്നിങ്ങനെയുള്ള സംസാരമാണ് നടക്കുന്നത്. ചിലര്‍ പറയുന്നു അനാഥാലയത്തിലേക്കയക്കാമെന്ന്.ചിലര്‍ പറയുന്നു എല്ലാവര്‍ക്കും കൂടി ഏറ്റെടുക്കാമെന്ന്. പക്ഷേ. ആരുമാരും മുന്നോട്ട് വരുന്നില്ല.
“ചേച്ചീ.. വണ്ടി മെയിന്‍ ഗേറ്റിനു മുന്നിലുള്ള സ്ഥലത്തും പാര്‍ക്ക് ചെയ്യാമെന്നു തോന്നുന്നു. അങ്ങോട്ടേക്കെടുക്കട്ടേ?” ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്നു ഉണ്ണി ചോദിച്ചു.
“നിക്ക് ഉണ്ണീ, ആ കുഞ്ഞിനെ എനിക്കൊന്നു കാണണം” വളരെ ആര്‍ദ്രമായ സ്വരത്തോടു കൂടി സ്നേഹ ഉണ്ണിയോട് പറഞ്ഞു.
 “എന്താ ചേച്ചി ഉദ്ദേശിക്കുന്നത്“ അല്പം സംശയത്തോടു കൂടി ഉണ്ണി ചോദിച്ചു.
“എനിക്കൊന്നു കാണണം. അവിടെയുള്ളവരോട് പറഞ്ഞ് ഒന്നു കൂട്ടി കൊണ്ടുവാ.അല്ലേല്‍ ഞാന്‍ വരാം അങ്ങോട്ട്..”
“ചേച്ചിയവിടെ ഇരുന്നോ. ഞാന്‍ കൂട്ടികൊണ്ടു വരാം..”എന്നു പറഞ്ഞ് ഉണ്ണി പെട്ടെന്നു കാറില്‍ നിന്നിറങ്ങി.
അല്പസമയം കഴിഞ്ഞപ്പോള്‍ ഒരു കുഞ്ഞിന്‍റെ കയ്യില്‍ പിടിച്ചു ഉണ്ണി വന്നു. പുറകില്‍ ആണും പെണ്ണുമായി അമ്പതിലേറേ ആളുകളും.
“ ചേച്ചി, ഇതാണ് കുഞ്ഞ്.” കുട്ടിയെ എടുത്ത് കാറിന്‍റെ വിന്‍ഡോയുടെ അടുത്ത് സ്നേഹക്ക് അഭിമുഖമായി ചേര്‍ത്തു വെച്ച് ഉണ്ണി പറഞ്ഞു.
കളിപ്പാട്ടം നഷ്ടപ്പെട്ട കൊച്ചു കുഞ്ഞിന്‍റെ മുഖം. അല്പം പരിഭ്രാന്തിയുമുണ്ട് . ഓമനത്തമുള്ള ആ മുഖത്ത് കുറച്ചു നേരം നോക്കിയിരുന്നപ്പോള്‍ സ്നേഹയുടെ മനസ്സില്‍ അന്നു വരെ തോന്നാതിരുന്ന ഒരു വാത്സല്യം ഉറവ പൊട്ടി.ആ കുഞ്ഞു മുഖം സ്നേഹയുടെ കൈകുമ്പിളില്‍ വെച്ചപ്പോള്‍ , അല്പം പരിഭ്രമത്തോടെയാണെങ്കിലും അവന്‍റെ കുഞ്ഞു അധരങ്ങളില്‍ നേര്‍ത്തൊരു പുഞ്ചിരി തെളിഞ്ഞു.
“ ഈ കുഞ്ഞിനെ..... ഈ കുഞ്ഞിനെ എനിക്കു തരുമോ. ഞാനിവനെ വളര്‍ത്തിക്കോളാം .....?” വളരെ നിഷ്കളങ്കതയോടെ കൂടിയാണെങ്കിലും, പെട്ടെന്നു തന്നെ ഏതോ ഉള്‍വിളി പോലെ സ്നേഹ അവരോടു ചോദിച്ചു.
ആദ്യമൊന്നു അമ്പരന്നു നിന്ന ആളുകളില്‍ പിന്നെ പല തരത്തിലുള്ള സംശയങ്ങളും, പിറുപിറുക്കലുകളും ഉയര്‍ന്നത് വ്യക്തമല്ല്ലെങ്കിലും
സ്നേഹക്കു കേള്‍ക്കാമായിരുന്നു. ചിലരുടെ മുഖത്ത് പ്രശ്നത്തിനു പരിഹാരം കണ്ടതുപോലെയുള്ള ഭാവങ്ങള്‍ , മറ്റു ചിലര്‍ക്ക് ആശങ്ക.
“ഈ കുഞ്ഞിനെ ബാലവേല ചെയ്യിക്കാനാവും.  കണ്ടില്ലേ , കുഞ്ഞിനെ വളര്‍ത്തിക്കോളാമെന്നു പറഞ്ഞിട്ടു ഒന്നു കാറില്‍ നിന്നിറങ്ങി വരുന്നുണ്ടോ എന്നു നോക്കിയേ, ഏതോ വെല്യ വീട്ടിലെ കൊച്ചമ്മയാണെന്നു തോന്നുന്നു.” കൂട്ടത്തിലുള്ള വൃദ്ധയായ ഒരു സ്ത്രീയുടെ വാക്കുകള്‍ അല്പം ഉച്ചത്തിലായിരുന്നു.എല്ലാവരും അതു വ്യക്തമായി കേള്ക്കുകയും ചെയ്തു.
“എന്‍റെ ചേച്ചി വെല്യ വീട്ടിലെ ---“
“ഉണ്ണീ..“ ഉണ്ണിയുടെ ശബ്ദം ഉയര്‍ന്നു തുടങ്ങിയപ്പോള്‍ സ്നേഹ അതു വിലക്കി കൊണ്ട് അവനെ വിളിച്ചു, സ്നേഹയുടെ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ അരുത് എന്ന് ആ കണ്ണുകള്‍ പറയുന്നതുപോലെ തോന്നി.
“എനിക്കൊന്നു പുറത്തിറങ്ങണം ഉണ്ണീ“ പറഞ്ഞു കൊണ്ടവള്‍ ഡോര്‍ തുറന്നു എന്തിനോ വേണ്ടിയെന്ന പോലെ കാത്തിരുന്നു.
പെട്ടെന്നു തന്നെ ഉണ്ണീ കാറിന്റ്റെ ഡിക്കിയില്‍ നിന്ന് വീല്‍ചെയറുരുട്ടി കൊണ്ടു വന്നു തുറന്ന ഡോറിനു മുന്നില്‍ വെച്ചു. എന്നിട്ട് ഡോറിനടുത്ത് ചെന്ന് കുനിഞ്ഞ് സ്നേഹയുടെ കയ്യെടുത്ത് തോളിലൂടെ വെച്ചു. സ്നേഹ നിരങ്ങി നിരങ്ങി വന്നു ഇടതു കാല്‍ നിലത്തൂന്നി മെല്ലെ കാറില്‍ നിന്നെഴുന്നേറ്റു. ഒരു നിമിഷം..കണ്ടു നിന്ന എല്ലാ കണ്ണുകളിലും അമ്പരപ്പും വേദനയും നിറച്ചു കൊണ്ടാണ് സ്നേഹയുടെ വലതുകാല്‍ പുറത്തേക്കെടുത്തത്.മുട്ടിനു മുകളില്‍ നിന്നു മുറിച്ചു മാറ്റപ്പെട്ട കാലിനു താഴെ തൂങ്ങിയാടുന്ന പൈജാമ. അത്രയും മതിയായിരുന്നു എല്ലാവരുടെയും സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടിയായിട്ട്.
വീല്‍ചെയറിലിരുന്നു ഒരു ചെറുപുഞ്ചിരിയോടെ സ്നേഹ പറഞ്ഞു തുടങ്ങി.
”ഇതുപോലൊരു കാലം എനിക്കുമുണ്ടായിരുന്നു.നിങ്ങള്‍ പറഞ്ഞതു പോലെ ഒരുപാട് സമ്പന്നതയുടെ നടുവിലാണ് ഞാന്‍ ജനിച്ചു വീണതും വളര്‍ന്നതും.സമ്പന്നതയേക്കാള്‍ സന്തോഷവും സമാധാനവും സ്നേഹവും നിറഞ്ഞ വീടെന്ന് പറയാനാണ് എനിക്കിഷ്ടം. പക്ഷേ, ജീവിതമെന്തെന്ന് അറിയുന്നതിനു മുമ്പേ, അച്ഛനും അമ്മയും ഏട്ടനുമെല്ലാം എന്നെ തനിച്ചാക്കി കണ്ണെത്താ ദൂരത്തേക്ക് പറന്നു പോയി. പറന്നു പോയതല്ല അവര്‍ . വിധി അവരുടെ ചിറകരിഞ്ഞു കൊണ്ടുപോയതാണ് അതിന്‍റെ കൂടേ എന്‍റെ ഒരു കാലും. എന്നിട്ടും ഇത്രയും കാലം.... “
പറഞ്ഞതും സ്നേഹയുടെ തൊണ്ട ഇടറി. കണ്ണില്‍ നിന്നും കണ്ണീര്‍ത്തുള്ളികള്‍ ചിതറി വീഴാന്‍ തുടങ്ങി.കഴുത്തിലണിഞ്ഞിരുന്ന ഷാള്‍ എടുത്ത് കണ്ണു തുടച്ചു കൊണ്ട് പിന്നെയും എന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും ഉണ്ണി അവളുടെ കയ്യില്‍ പിടിച്ചമര്‍ത്തി കൊണ്ടു പറഞ്ഞു.
“ചേച്ചി ഇനി ഒന്നും പറയേണ്ട. ഞാന്‍ സംസാരിച്ചോളാം” അതും പറഞ്ഞു ഉണ്ണി അവിടെ കൂടി നിന്നവരുടെ നേരെ തിരിഞ്ഞു നിന്നു
“എന്‍റെ ചേച്ചി ജീവിതത്തിലിന്നുവരെ ഒന്നും മോഹിച്ചിട്ടില്ല. മോഹിക്കുന്നതിനും എത്രയോ ഇരട്ടി സ്വന്തമാക്കുവാനുള്ള കഴിവുമുണ്ട്. ജീവിതത്തിലാദ്യമായിട്ടാണ് ഒരാഗ്രഹം പറയുന്നത്. പണം കൊണ്ടു വാങ്ങിക്കാവുന്നതാണെങ്കില്‍ ആരോടും അപേക്ഷിക്കേണ്ട കാര്യമില്ലായിരുന്നു. നിമിഷ നേരം കൊണ്ട് കണ്മുന്നിലെത്തും. ഇതിപ്പോള്‍ അങ്ങിനെയല്ല.ആരുമില്ലാത്ത ഈ കുട്ടിക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഒരു ജീവിതം, അതെന്‍റെ ചേച്ചി നല്‍കും. സ്വന്തം മോനെ പോലെയോ, അനിയനെ പോലെയോ ചേച്ചി ഈ കുഞ്ഞിനെ വളര്‍ത്തും. നിങ്ങള്‍ക്ക് എപ്പോ വേണെങ്കിലും കുഞ്ഞിനെ കാണാനോ അന്വേഷിക്കാനോ ഒക്കെ വരാം.ആരും തടസ്സപ്പെടുത്തില്ല. ഇനി അതുമല്ല ബന്ധുക്കളാരെങ്കിലും അന്വേഷിച്ചു വരികയാണെങ്കില്‍ പോലും കുഞ്ഞിനെ തിരികെ ഏൽപ്പിക്കാന്‍ തയ്യാറുമാണ്. നിയമപരമായ കാര്യങ്ങളെല്ലാം ചെയ്തതിനു ശേഷം മാത്രമേ ഞങ്ങള്‍ കുഞ്ഞിനെ ഇവിടെ നിന്നും കൊണ്ടു പോകൂ..  ” അത്രയും പറഞ്ഞു കൊണ്ടു മറുപടിക്കു വേണ്ടി അവന്‍ കാത്തു നിന്നു.
വീല്‍ചെയറിലേക്ക് കൌതുകത്തോടെ നോക്കി നില്‍ക്കുന്ന കുഞ്ഞിന്‍റെ കവിളില്‍ മെല്ലെ തലോടികൊണ്ട് സ്നേഹയും മറുപടിക്കായ് കാത്തു നിന്നു. അല്പനേരത്തെ ഇടവേളക്കു ശേഷം ആള്‍ക്കൂട്ടത്തില്‍ നിന്ന് മദ്ധ്യവയസ്ക്കനായ ഒരാള്‍ മുന്നോട്ട് വന്ന് ആ കുഞ്ഞിന്‍റെ കൈ സ്നേഹയുടെ കൈകളിലേക്ക് വെച്ചു കൊടുത്തിട്ടു പറഞ്ഞു.
“ദൈവമാണ് കുഞ്ഞിനെ ഈ സമയത്ത് ഇവിടേക്കെത്തിച്ചത്. മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു വന്നിരുന്നതെങ്കില്‍ ഈ കൊച്ചു വല്ല അനാഥാലയത്തിലും വളരേണ്ടി വരുമായിരുന്നു. ഇവിടെ ആര്‍ക്കും ഒരു എതിര്‍പ്പുമില്ല, മറിച്ച് ആശ്വാസവും സന്തോഷവും ഒത്തിരിയുണ്ട്. കുഞ്ഞിനെ ഞങ്ങളാരും മറക്കുകയില്ല. നല്ലതേ വരൂ.” എന്നിട്ട് കുഞ്ഞിനെ കാറിനുള്ളിലേക്കെടുത്തിയിരുത്തിയിട്ട് അയാള്‍ സ്നേഹക്ക് കയറാന്‍ വേണ്ടി ഡോറിനു മുന്നില്‍ നിന്നു വഴി മാറി കൊടുത്തു.
കാര്‍മേഘങ്ങള്‍ പെയ്തൊഴിഞ്ഞു തെളിഞ്ഞ മാനം പോലെയായിരുന്നു അവിടെ കൂടിനിന്നിരുന്ന ഓരോ ആളുകളുടെയും മുഖം.നിറഞ്ഞു നിന്ന ആശങ്കകള്‍ക്കും, സംശയങ്ങള്‍ക്കും പൂര്‍ണ്ണവിരാമമായപ്പോള്‍ , കനിവൊഴുകുന്ന കണ്ണുകള്‍ സ്നേഹയുടെ കാലിലേക്കും മുഖത്തുമായി മാറി മാറി നോക്കി കൊണ്ടിരുന്നു.
“എന്നാല്‍ ഞങ്ങള്‍ പൊയ്ക്കോട്ടേ.?“ നിറഞ്ഞു നിന്ന നിശ്ശബ്ദതക്കു വിരാമമിടാനെന്ന പോലെ ഉണ്ണി അവരോടു ചോദിച്ചു.
ആ നിമിഷം ആരുടേയും വായില്‍ നിന്ന് ഒരു വാക്കു പോലും വന്നില്ല. മൌനം സമ്മതമായെടുത്ത് ഉണ്ണി സ്നേഹയെ പിടിച്ചു കാറിനുള്ളിലിരുത്തി.പോകുന്നതിനു മുമ്പേ, സ്നേഹ ഉണ്ണിയുടെ കയ്യില്‍ നിന്നു പേന വാങ്ങി ഒരു തുണ്ടു കടലാസില്‍ അഡ്രസ്സും ഫോണ്‍ നമ്പറും എഴുതി അയാള്ക്കു കൊടുത്തിട്ട്  പറഞ്ഞു.
“കാണണമെന്നു തോന്നുന്നുമ്പോള്‍ മടിക്കാതെ വരണം, അല്ലെങ്കില്‍ വിളിക്കണം”
കാര്‍ സ്റ്റാര്‍ട്ട് ചെയ്തു ഉണ്ണി ചോദ്യഭാവത്തില്‍ സ്നേഹയുടെ കണ്ണുകളിലേക്ക് നോക്കി.
“ഉണ്ണീ നമുക്ക് അസ്തമയം കണ്ടു തിരിക്കാം.വേഗം അങ്ങോട്ടേക്കെടുക്ക്.”അടുത്തിരുന്ന കുഞ്ഞിന്‍റെ തലയില്‍ അരുമയായി തലോടി കൊണ്ടു സ്നേഹ അവനോട് പറഞ്ഞു.
സ്നേഹതീരത്തിന്‍റെ മെയിന്‍ ഗേറ്റിനു മുന്നില്‍ കാര്‍ നിര്‍ത്തി സ്നേഹയെ അതില്‍ നിന്നിറക്കി വീല്‍ ചെയറിലിരുത്തി കുഞ്ഞിനെ അവളുടെ കയ്യില്‍ കൊടുത്തിട്ട് ഉണ്ണി പറഞ്ഞു.
“ഞാനവിടെ പാര്‍ക്ക് ചെയ്തിട്ടു ഓടിവരാം.അതുവരെ ചേച്ചീം മോനും ഇവിടെ ഇരിക്ക് “
പറഞ്ഞതു പോലെ കാര്‍ പാര്‍ക്ക് ചെയ്തു ഉണ്ണി പെട്ടെന്നു തന്നെ തിരികെ വന്നു. എന്നിട്ട് ടൈല്‍‍‍സ് പാകിയ പ്രതലത്തിലൂടെ മെല്ലെ വീല്‍ചെയറുരുട്ടി ഉള്ളിലേക്ക് പോകുമ്പോള്‍ , തിരത്തള്ളലില്ലാതെ ശാന്തമായ് കിടക്കുന്ന കടലും ചെന്നിറമണിഞ്ഞ സൂര്യനും ഒന്നു ചേരാനൊരുങ്ങുകയായിരുന്നു. അസ്തമയ സൂര്യന്‍റെ അവസാന തുണ്ടും സമുദ്രത്തിലലിയാനായ് താഴ്ന്നിറങ്ങുമ്പോള്‍ ,പ്രഭാതങ്ങളില്‍ കിളികൊഞ്ചലുകള്‍ കേട്ടുണരുന്ന നേരം , മരക്കൊമ്പുകളില്‍ നിന്നു വലിയ തുള്ളികളായ് അടര്‍ന്നു വീഴുന്ന മഞ്ഞുകണങ്ങള്‍ക്കൊപ്പം കിഴക്കു നിന്നെത്തിനോക്കുന്ന ഉദയസൂര്യന്‍ ഉണരുന്നതു തന്‍റെ ഹൃദയത്തിലെന്ന പോലെ സ്നേഹക്കു തോന്നി. അതുവരെ തോന്നാതിരുന്ന ഒരു സുരക്ഷിതത്വബോധം, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും, ഇരുളടഞ്ഞേക്കാവുന്ന ഭാവിയില്‍ ഒരു തിരിനാളവുമായ് വന്നെത്തിയ വിധിയോട് ആദ്യമായ് മനസ്സുകൊണ്ട് നന്ദി പറയുമ്പോള്‍ , അവളുടെ കൈക്കുള്ളില്‍ അമര്‍ന്നിരുന്ന കുഞ്ഞു കൈകള്‍ ഒരായിരം സ്വപ്നങ്ങളുടെ സാഫല്യമാവുമെന്ന പ്രതീക്ഷയാല്‍ അവളുടെ ഹൃദയം നിറഞ്ഞു തുളുമ്പുകയായിരുന്നു.
0000

8 comments:

  1. നല്ല കഥ
    കാര്‍ യാത്രയൊക്കെ യഥാര്‍ത്ഥമെന്ന് തോന്നിയ വിവരണം
    പക്ഷെ കുഞ്ഞിനെ ഇങ്ങനെ കൊണ്ടുപോകാന്‍ കഥയില്‍ മാത്രമേ കഴിയൂ. ഇപ്പോഴത്തെ നിയമങ്ങള്‍ അങ്ങനെയാണ്. മുമ്പ് നടക്കുമായിരുന്നു

    ReplyDelete
  2. അനാഥ ബാല്യങ്ങളുടെ വേദന വളരെ മനോഹരമായി അവതരിപ്പിച്ചു. ആശംസകള്‍.

    ReplyDelete
  3. കഥ കൊള്ളാം ... നല്ല ഒരു വായനാനുഭവം .... ഓണാശംസകള്‍ ... !

    ReplyDelete
  4. കഥയ്ക്ക് നീളം അല്പം കൂടിപോയിട്ടുണ്ടോ....?

    നീളം കൂടുമ്പോൾ വായിക്കാൻ ഒന്നു മടിക്കും അതാണു സത്യം....

    അനാഥത്വം...അതിന്റെ അന്തസത്ത അതോടേ എഴുതിവയ്കാൻ ആർക്കാണു കഴിയുക..?

    കഥ നന്നായിട്ടുണ്ട്..ഇനിയും നന്നാക്കാനും ഉണ്ട്....

    ഓണാശംസകൾ.............

    ReplyDelete
  5. മനസ്സിൽ തട്ടുന്ന നല്ല കഥ ... ആശംസകൾ കേട്ടോ

    ReplyDelete
  6. കഥ ഇത്രയും നീട്ടി വലിച്ചെഴുതേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു

    ReplyDelete
  7. പുതിയ കഥകള്‍ വായിക്കാനും പുതിയത് ചേര്‍ക്കുവാനും ഒരിടം, ഇഷ്ടപ്പെട്ടാല്‍ ഒരു
    facebook share കൂടി നല്‍കാന്‍ മറക്കല്ലെ
    http://sreedurgaolaketty.in/view.php?ItemID=52

    ReplyDelete